പരമ്പര പിടിക്കാൻ ബംഗ്ലാദേശ്, 2022 ആവർത്തിക്കാൻ ഇന്ത്യ; ആദ്യ ടെസ്റ്റിന് ഇന്ന് ചെന്നൈയിൽ തുടക്കം
_*ചെന്നൈ*: ഇന്ത്യ -ബംഗ്ലാദേശ് രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ ആരംഭിക്കും. പാകിസ്താനെ 2-0ത്തിന് തോൽപിച്ച് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് കളത്തിലിറങ്ങുക. കഴിഞ്ഞ സീസണിലൊക്കെ മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യയുടെ വരവ്. 2022 ഡിസംബറിലായിരുന്നു ഇന്ത്യയും ബംഗ്ലാദേശും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യക്കായിരുന്നു വിജയം. വിരാട് കോഹ്‍ലിയുടെയടക്കം ബാറ്റിങ് മികവ് ഇന്ത്യയെ തുണക്കുമെന്നുറപ്പ്. സ്പിൻ ഇടക്ക് പതറുന്നത് ഒഴിച്ചാൽ എല്ലാ മേഖലകളിലും ഇന്ത്യക്കുതന്നെ മേൽക്കൈ._
_2017ൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഓപണിങ്ങിലേക്ക് സ്ഥാനക്കയറ്റം കിട്ടി ഇന്നും അതേ സ്ഥാനത്ത് തുടരുന്ന രോഹിത് ശർമ 90 ശരാശരിയുമായി ബാറ്റിങ്ങിൽ നെടുംതൂണാണ്. രോഹിതിനെപ്പോലെ സ്പിന്നും പേസും അനായാസം കൈകാര്യം ചെയ്യുന്ന കെ.എൽ. രാഹുൽ, മുൻനിരയിൽ യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, റിഷഭ് പന്ത് എന്നിവരുടെ മികവും മുതൽക്കൂട്ടാണ്. അതേസമയം, ഇടംകൈയൻ ശാക്കിബുൽ ഹസൻ, തൈജുൽ ഇസ്‍ലാം, ഓഫ് സ്പിന്നർ മെഹ്ദി ഹസൻ മിറാസ് എന്നിവരുടെ കുത്തിത്തിരിയുന്ന പന്തുകൾ ഏത് എതിരാളികളെയും നിഷ്പ്രയാസം തകർക്കാൻ കെൽപുള്ളതാണ്. പ്രധാന താരങ്ങൾക്ക് വിശ്രമംകൊടുത്ത് ആദ്യമത്സരത്തിൽ ചില യുവതാരങ്ങൾക്ക് അവസരം കിട്ടാനുള്ള സാധ്യത കൂടുതലാണ്._
_ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്‍ലി, കെ.എൽ. രാഹുൽ, സർഫറാസ് ഖാൻ, റിഷഭ് പന്ത്, ദ്രുവ് ജുറൽ, ആർ. അശ്വിൻ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, അകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയൽ._
_ബംഗ്ലാദേശ്: നജ്മുൽ ഹുസൈൻ ഷാന്റോ (സി), മഹ്മൂദുൽ ഹസൻ ജോയ്, സക്കീർ ഹസൻ, ഷാദ്മാൻ ഇസ്‍ലാം, മൊമിനുൽ ഹഖ്, മുശ്ഫിഖുർ റഹീം, ശാക്കിബുൽ ഹസൻ, ലിറ്റൺ കുമാർ ദാസ്, മെഹ്ദി ഹസൻ മിറാസ്, തൈജുൽ ഇസ്‍ലാം, നയീം ഹസൻ, നഹിദ് റാണ, ഹസൻ മഹ്മൂദ്, തസ്കിൻ അഹ്മദ്, സയ്യിദ് ഖാലിദ് അഹ്മദ്, ജാക്കർ അലി അനിക്.._
No comments